പിഎം ശ്രീ വിവാദം: സി പി എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം



തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുമായി പിണറായി വിജയന്റെ മുൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം.




സംസ്ഥാന സർക്കാരിന് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നും, കേന്ദ്രവും സംസ്ഥാനവും പരസ്പര ധാരണയിലെത്തിയാല്‍ മാത്രമേ കരാർ മരവിപ്പിക്കാനാകൂവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറണമെന്നാണ് എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍, നിലവിലെ കരാർ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നും, കേന്ദ്ര-സംസ്ഥാന ധാരണയിലൂടെയാണ് അതിന് സാധ്യതയുള്ളതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കരാറില്‍ ഒപ്പുവെച്ച നടപടിയെയും ലേഖനം വിമർശിക്കുന്നു. ആദ്യമായി കരാർ മന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ ചില മന്ത്രിമാർ എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്ന് തീരുമാനം മാറ്റിവെച്ചിരുന്നുവെന്നും, പിന്നീട് മന്ത്രിസഭയില്‍ അവതരിപ്പിക്കാതെയാണ് കരാറില്‍ ഒപ്പുവെച്ചതെന്നത് നടപടിക്രമത്തിലെ അപാകതയാണെന്നും ലേഖനത്തില്‍ പറയുന്നു.

കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ച്‌ സമ്മർദം ചെലുത്തിയ സാഹചര്യവും ലേഖനത്തില്‍ പരാമർശിക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഈ ലേഖനം പുറത്തുവന്നത്. അതേസമയം, കരാർ തുടരുന്നതിനൊപ്പം വ്യവസ്ഥകളില്‍ ഇളവ് നേടാനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്നാണ് വിവരം.

പിണറായി വിജയന്റെ മുൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പദ്ധതിയുടെ പ്രധാന ചുമതലക്കാരനായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിർണ്ണായക ഉപദേശകനായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post
Paris
Paris