ജാനകിയമ്മ ഇനി ഗാനങ്ങളിലൂടെ അനശ്വര: സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി



മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ. 5.40 ഓടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി.




മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം കനിയഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്ത്യവിശ്രമം മൈസൂരുവില്‍ വേണമെന്നത് ജാനകിയുടെ ആഗ്രഹമായിരുന്നു.വൻജനക്കൂട്ടമാണ് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജാനകിയമ്മയെ അവസാനമായി കാണാൻ മഹാരാജ കോളേജ് ഗ്രൗണ്ടില്‍ നടന്ന പൊതുദർശനത്തിന് എത്തിയത്. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ജാനകിയമ്മയുടെ മരണം.

ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. രാത്രി ഏഴരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തില്‍ 48000-ത്തിലധികം ഗാനങ്ങളാണ് എസ് ജാനകി ആലപിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ അവരുടെ ശബ്‌ദം മുഴങ്ങിയിട്ടുണ്ട്. ഭാവസാന്ദ്രമായ ആലാപനശൈലിയും ശബ്‌ദത്തിലെ വൈവിദ്ധ്യവുമാണ് ജാനകിയെ ഇന്ത്യൻ സംഗീതലോകത്ത് വ്യത്യസ്‌തയാക്കിയത്. 2017 ഒക്ടോബറില്‍ 79-ാംവയസിലാണ് ജാനകിയമ്മ പൊതുവേദിയില്‍ നിന്നും വിരമിച്ചത്.

Post a Comment

Previous Post Next Post
Paris
Paris