വടകര: എംഡിഎംഎ കടത്ത് കേസില്‍ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടി തുടങ്ങി. റിമാൻഡില്‍ കഴിയുന്ന മരുതോങ്കര സ്വദേശിനിയായ കീർത്തനയെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.
കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരായ നടപടിയും നാളെ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
'ഓപ്പറേഷൻ തൂഫാൻ' അന്വേഷണത്തിനിടെയാണ് അധ്യാപികമാരെ ഇടനിലക്കാരാക്കി പ്രവർത്തിച്ച ലഹരിസംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മയക്കുമരുന്ന് വാങ്ങാനെത്തുന്നവരില്‍ നിന്ന് ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുകയും, ഗൂഗിള്‍ മാപ്പ് അയച്ച് ലഹരി കൈമാറ്റത്തിന് സഹായം ചെയ്യുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീർത്തനയെ ഈ മാസം 11-നാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കരാർ ജീവനക്കാരിയായിരുന്ന കീർത്തനയെ സർവശിക്ഷ കേരള സംസ്ഥാന പ്രോജക്‌ട് ഓഫീസർ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.
ഇന്നലെ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യല്‍ എജ്യുക്കേറ്ററായ കാവ്യയെ പുറത്താക്കുന്ന ഉത്തരവ് നാളെ പുറത്തിറങ്ങും. കീർത്തനയുടെ അക്കൗണ്ടിലൂടെയും ലഹരിസംഘാംഗങ്ങളുടെ അക്കൗണ്ടുകളിലൂടെയും കാവ്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.
വടകര സ്വദേശിയായ സഫ്‌വാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരുടെ പങ്കാളിത്തത്തിലേക്ക് എത്തിയത്. പണം അയച്ചവരെയും എംഡിഎംഎ കൈമാറിയവരെയും കണ്ടെത്താൻ പ്രതികളെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment