പ്ലാസ്റ്റിക് നോട്ടുകൾ അടുത്ത വർഷം എത്തിയേക്കും; തുടക്കത്തിൽ10, 20 രൂപ നോട്ടുകൾ


ഇന്ത്യയിലെ കറൻസി നോട്ടുകൾ പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നിലവിൽ ഉപയോഗിക്കുന്ന കോട്ടൺ-പൾപ്പ് പേപ്പറിന് പകരം പ്രത്യേക തരം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ നോട്ടുകൾ നിർമിക്കുന്നത്. തുടക്കത്തിൽ 10, 20 രൂപയുടെ നോട്ടുകളായിരിക്കും പോളിമർ ഉപയോഗിച്ച് പുറത്തിറക്കുക. 




ഇതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ (BRBNMPL) ആഗോള-ആഭ്യന്തര നിർമാതാക്കളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ദീർഘകാലം നിലനിൽക്കാനുള്ള കഴിവുണ്ട്. ഈർപ്പത്തെയും അഴുക്കിനെയും പ്രതിരോധിക്കാൻ ഇവക്ക് സാധിക്കും. കള്ളനോട്ടുകൾ നിർമിക്കുന്നത് തടയാൻ പോളിമർ നോട്ടുകളിൽ തുടങ്ങിയ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. നോട്ടുകൾ കൂടുതൽ കാലം കേടുകൂടാതെ നിലനിൽക്കുന്നതിനാൽ, ഇടക്കിടെ പുതിയ നോട്ടുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവ് കുറക്കാൻ സാധിക്കും. പ്ലാസ്റ്റിക് നോട്ടുകൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ വാങ്ങാൻ നിർമാതാക്കൾക്ക് അനുവാദമില്ല. ആസ്ട്രേലിയ, യു.കെ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ പോളിമർ നോട്ടുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഈ ആശയം പുതിയതല്ല. 2007-ൽ തന്നെ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ഇതിനായുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.


Post a Comment

Previous Post Next Post
Paris
Paris