തിരുവനന്തപുരം: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമ്പോള്‍ അധ്യയന ദിവസങ്ങള്‍ കുറയുന്നത് പ്രയാസമുണ്ടാക്കുമെന്നും പകരം ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.ഒരുപാട് കുട്ടികള്‍ തന്നെ വിളിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനലില്‍ ബ്രസീല്‍ ഇല്ലാത്തതുകൊണ്ടാണോ അവധി നല്‍കാത്തത് എന്ന ചോദ്യത്തിന്, താന്‍ പരമ്പരാഗതമായി ബ്രസീലിനെ പിന്തുണക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ കഴിഞ്ഞ സീസണുകളില്‍ അവരുടെ പ്രകടനം മോശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 20ന് പുലര്‍ച്ചെ 12.30യ്ക്കാണ് അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെ കളി നീളുന്നതിനാല്‍ രാവിലെ കുട്ടികള്‍ ക്ലാസിലുരുന്ന് ഉറങ്ങാന്‍ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒന്നിലധികം സ്വകാര്യ സ്‌കൂളുകള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ ആവശ്യം ഉന്നയിച്ച് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Post a Comment