നിപ്പയിൽ ആശ്വാസം; ആരോഗ്യപ്രവര്‍ത്തകയുടെ 2ാം പരിശോധനാ ഫലവും നെഗറ്റീവ്, പുതിയ കേസുകളില്ല



കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ്പ രോഗി വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു. 




‌സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റീനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആകെ 6 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാംപിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചു.

 ജില്ലയില്‍ പുതിയ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 85 പേര്‍ കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിപ്പ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം, രോഗബാധിതന്‍ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 46 വീടുകളില്‍ കൂടി ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.


Post a Comment

Previous Post Next Post
Paris
Paris