തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലാണ് വേനൽ മഴ പെയ്തത്. മുക്കം, താമരശേരി, ബാലുശേരി ഭാഗങ്ങളിലാണ് ആശ്വാസമായി മഴ പെയ്തത്. സംസ്ഥാനത്ത് നാളെ കടുത്ത ചൂടിന് സാധ്യതയെന്ന മുന്നറിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ ഗതിയിലുള്ള ചൂടിനേക്കാൾ നാലു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോട്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ നൽകണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവന്നാൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക, കാറ്റ് കൊള്ളുക, അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ചികിത്സ തേടണം. ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ പ്രഥമശുശ്രൂഷക്കുശേഷം ചികിത്സ തേടണം. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കാനും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
Post a Comment