30 ശതമാനം മാര്‍ക്കില്ലെങ്കില്‍ അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകാര്‍ക്ക് ഇനി മുതല്‍ സേ പരീക്ഷ*

 സേ (സേവ് എ ഇയര്‍) പരീക്ഷാ മാതൃകയില്‍ അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകാര്‍ക്ക് ഈ വര്‍ഷം മുതല്‍ പരീക്ഷ നടപ്പാക്കുന്നു. വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ മാസം 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യുഐപി) തീരുമാനിച്ചത്.



മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച ശേഷം, മിനിമം മാര്‍ക്ക് നേടാത്തവര്‍ക്ക് സ്‌കൂളില്‍ 20 മുതല്‍ 27 വരെ ഒരാഴ്ച അധ്യാപകര്‍ പഠനപിന്തുണ നല്‍കണം. രണ്ടാം പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം മേയ് രണ്ടിന് സ്‌കൂള്‍ വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിക്കണം. എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്. ആദ്യഘട്ടമായി കഴിഞ്ഞ അധ്യയനവര്‍ഷം എട്ടാംക്ലാസില്‍ ഇത് ഏര്‍പ്പെടുത്തി. ഈ അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസിലും നിര്‍ബന്ധമാക്കി. ഇതിനു പുറമേയാണ് അഞ്ചു മുതലുള്ള ക്ലാസുകളില്‍ മിനിമം മാര്‍ക്കില്ലാത്തവര്‍ക്ക് പുനപരീക്ഷ നടത്താനുള്ള നിര്‍ദേശം.


Post a Comment

Previous Post Next Post
Paris
Paris