പൊട്ടിത്തെറിയിൽ ആദ്യം അമ്പരപ്പ്, പിന്നെ അതിജീവനം; കെട്ടിടം പൊലീസ് സീൽ ചെയ്തു



 കോഴിക്കോട് : അപ്രതീക്ഷിത പൊട്ടിത്തെറിയിൽ സ്തംഭിച്ച് മെഡിക്കൽ കോളജ്. ആദ്യ മിനിറ്റിന്റെ അമ്പരപ്പ് പെട്ടെന്നു തന്നെ അതിജീവനത്തിലേക്കു മാറി. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ ജീവനക്കാർ രോഗികളെ മാറ്റാൻ തുടങ്ങിയതോടെ മെഡിക്കൽ കോളജ് ഇതുവരെ കാണാത്ത രക്ഷാപ്രവർത്തനങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്.




രാത്രി 7.40 മുതൽ രാത്രി 10.20 വരെ, 3 മണിക്കൂറോളം നീണ്ട രക്ഷാ ദൗത്യത്തിൽ ആശുപത്രി ജീവനക്കാർ, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ആംബുലൻസ്, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുമിച്ച് കൈ മെയ്യ് മറന്ന് പ്രവർത്തിച്ചു. ഇടുങ്ങിയ വഴികളും മതിയായ സുരക്ഷാ സംവിധാനവും ഇല്ലാത്ത മെഡിക്കൽ കോളജിൽ പൊട്ടിത്തെറി വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്.

പുക പടർന്നതോടെ രോഗികൾക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളോടു മുഴുവൻ പുറത്തേക്കു പോകാൻ ആവശ്യപ്പെട്ട ജീവനക്കാർ ഓരോ രോഗിയെയും ശ്രദ്ധയോടെ പുറത്തിറക്കി. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാ സേനയും എത്തി. നഗരത്തിലെ ആശുപത്രികളിൽ ഐസിയു അടക്കമുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കി. ഇതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന നൂറു കണക്കിന് ആംബുലൻസുകൾ മെഡിക്കൽ കോളജിലേക്കു ചീറിപ്പാഞ്ഞെത്തി.

ജീവനക്കാരും നാട്ടുകാരും ചേർന്ന് ഓരോരുത്തരെയായി ആംബുലൻസിൽ കയറ്റി മറ്റ് ആശുപത്രികളിലേക്കു മാറ്റി. ഇഖ്റ, മേയ്ത്ര, ബേബി മെമ്മോറിയൽ, കോട്ടപ്പറമ്പ്, സഹകരണ ആശുപത്രി, ബീച്ച് അടക്കമുള്ള ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയത്. 30 പേർ ഒഴികെയുള്ളവരെ മെഡിക്കൽ കോളജിലേക്കു തന്നെ പലയിടങ്ങളിലാക്കി മാറ്റി,

മെഡിക്കൽ കോളജിൽ സംഭവിച്ചത് യുപിഎസ് റൂമിലെ ഷോർട്ട് സർക്കീറ്റ് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം പൂർണമായും പൊലീസ് സീൽ ചെയ്തു. സംഭവത്തിൽ വിവിധ തലത്തിലുള്ള വിശദ അന്വേഷണങ്ങൾ ഇന്നു നടക്കും.



Post a Comment

Previous Post Next Post
Paris
Paris