കൊൽക്കത്ത : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിനു നേരെ ആക്രമണമുണ്ടായെന്ന് കോൺഗ്രസ്. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നെന്നും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിലെ മാൾഡയിൽ വച്ചാണ് ആക്രമണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര ഇന്നു ബിഹാറിൽനിന്നും വീണ്ടും ബംഗാളിലേക്ക് കടക്കും.
ബിഹാറിലെ കതിഹാറിൽനിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുൽ ബസിന്റെ മുകളിൽനിൽക്കുകയായിരുന്നെന്നാണ് വിവരം. സ്ഥലത്ത് വൻ ജനാവലി തടിച്ചു കൂടിയിരുന്നു. ഇതിനിടെ രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു.
രാഹുൽ ഗാന്ധി കാറിനു സമീപമെത്തി പരിശോധിച്ചു. നേരത്തേ, ബംഗാൾ ഭരണകൂടം രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തി.

Post a Comment