എടവണ്ണപ്പാറയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റലിന് തുടക്കം


വാഴക്കാട്: എടവണ്ണപ്പാറ ടൗണിൽ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ റോഡും പരിസരവും കൈയേറിയുള്ള അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്ന നടപടി വാഴക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ ശക്തമാക്കി. ഇതിന്റെ ഭാഗമായി എടവണ്ണപ്പാറ - വാഴക്കാട് റോഡിലെ അനധികൃത ഷെഡുകൾ അധികൃതർ പൊളിച്ചുമാറ്റി. റോഡിലേക്ക് ഇറക്കിവെച്ച സാധനങ്ങൾ അടിയന്തരമായി നീക്കാൻ കർശന നിർദ്ദേശവും നൽകി.




ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സൗകര്യമൊരുക്കാനുമാണ് പഞ്ചായത്തിന്റെ ഇടപെടൽ. കെട്ടിട നിർമ്മാണ അനുമതി ലംഘിച്ച് റോഡിലേക്കും മുൻവശത്തേക്കും ഇറക്കി കച്ചവടം നടത്തുന്നവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടന്നത്.

ഈ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യക്തമാക്കി. പഞ്ചായത്ത് ബലമായി നീക്കം ചെയ്യുമ്പോൾ സാധനങ്ങൾ നശിക്കാൻ സാധ്യതയുള്ളതിനാൽ വ്യാപാരികൾ സഹകരിക്കണമെന്നും പ്രസിഡണ്ട് വി ആരിഫ, വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ നൌഷാദ് എന്നിവർ അഭ്യർത്ഥിച്ചു.

റോഡിലേക്ക് ഇറക്കി കെട്ടിയ അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനിടെ പ്രതിഷേധ പ്രകടനവുമായി എത്തിയ വ്യാപാരി നേതാക്കളുമായി ഭരണസമിതി അംഗങ്ങൾ നടത്തിയ ചർച്ചയെ തുടർന്ന്, ഇറക്കിവെച്ച സാധനങ്ങൾ സ്വയം മാറ്റാൻ തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 20-നകം പഞ്ചായത്ത് പരിധിയിലെ എല്ലാ കൈയേറ്റങ്ങളും ഉടമകൾ തന്നെ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ മുസ്തഫ വാഴക്കാട്, മുംതാസ് ബീഗം, വാർഡ് മെമ്പർമാരായ കരീം വെട്ടത്തൂർ, ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അസി. സെക്രട്ടറി സജേഷ് വി, ഹെഡ് ക്ലർക്ക് സയ്ദ് അക്ബർ ബാദ്ഷാ ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി, , ജീവനക്കാരായ രതീഷ്, സലീന, സജിത, ഷിബു, മുസ്തഫ, സനീർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post
Paris
Paris