പനിയിൽ വലഞ്ഞ് കേരളം; സർക്കാർ ആശുപത്രികളിൽ പ്രത്യേക 'പനി ക്ലിനിക്കുകൾ' പോലും തുറന്നിട്ടില്ല


തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തുടനീളം പ്രതിദിന പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 6,985 പനി കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. ചില ദിവസങ്ങളിൽ ഈ കണക്ക് ഏഴായിരത്തിനും മുകളിലേക്ക് കണക്ക് ഉയരുന്നുണ്ട്.


സാധാരണ പനിയോടൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 1,349 പേർക്കാണ് ജില്ലയിൽ പനി സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെയുള്ള കോഴിക്കോട് (719 കേസുകൾ), തിരുവനന്തപുരം (701 കേസുകൾ), പാലക്കാട് (596 കേസുകൾ) എന്നീ ജില്ലകളിലും രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. തെക്കൻ കേരളത്തെയും വടക്കൻ കേരളത്തെയും ഒരുപോലെ ബാധിക്കുന്ന രീതിയിലാണ് നിലവിൽ പകർച്ചവ്യാധിയുടെ വ്യാപനം.

രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രതിദിനം ഏഴായിരത്തിനടുത്ത് ആളുകൾ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തിലും പല ആശുപത്രികളിലും പ്രത്യേക 'പനി ക്ലിനിക്കുകൾ' പോലും ഇതുവരെ തുറന്നിട്ടില്ല. ഇത് ഒപി വിഭാഗങ്ങളിൽ വൻ തിരക്കിനും രോഗികൾക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന ദുരിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.

വടക്കൻ ജില്ലകളായ മലപ്പുറത്ത് 1,349 കേസും, കോഴിക്കോട്ട് 719 കേസും, കാസർഗോഡ് 584 കേസും, കണ്ണൂരിൽ 421 കേസും, വയനാട്ടിൽ 333 കേസും റിപ്പോർട്ട് ചെയ്തു. മധ്യകേരളത്തിൽ പാലക്കാട് 596, എറണാകുളം 550, തൃശൂർ 532, ആലപ്പുഴ 329, കോട്ടയം 199 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. തെക്കൻ ജില്ലകളിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 701 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പത്തനംതിട്ടയിൽ 244-ഉം, കൊല്ലത്ത് 222-ഉം, ഇടുക്കിയിൽ 206-ഉം കേസുകൾ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ പ്രതിദിന രോഗികളുടെ എണ്ണം 6,985 ആയി ഉയർന്നു.


Post a Comment

Previous Post Next Post
Paris
Paris