തലശേരി: ഷുഹൈബ് വധക്കേസില്‍ ജൂണ്‍ ഒന്നുവരെയുള്ള വിചാരണ നടപടികള്‍ക്ക് സ്റ്റേ. കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്‍റെ ഹർജിയില്‍ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് നടപടികള്‍ നിർത്തിവച്ചത്.
ഏപ്രില്‍ 18 നാണ് വിചാരണ ആരംഭിച്ചത്. കേസില്‍ സിപിഎം പ്രവർത്തകരായ 17 പേരാണ് പ്രതികള്‍. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
തുടർന്ന് കോടതി മാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രതികളുടെ ജാമ്യം റദ്ദാക്കി കഴിഞ്ഞ ദിവസം തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു പിന്നാലെയാണ് ഇപ്പോള്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.
Post a Comment