എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പ്രവര്‍ത്തകരുടെ കൂട്ടരാജി; വിശദീകരണവുമായി സാബു ജേക്കബ്



കൊച്ചി: ട്വന്റി 20യുടെ എൻഡിഎ പ്രവേശത്തിൽ പ്രതിഷേധിച്ച്‌ നേതാക്കളും പ്രവർത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം.ജേക്കബ്. എൽഡിഎഫും യുഡിഎഫും അടക്കമുള്ള പാർട്ടികൾ ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.


_കൊല്ലം മുതൽ പാലക്കാട് വരെ ഏതാണ്ട് 882 വാർഡുകളിലാണ് സ്ഥാനാർഥികളെ നിർത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാൻ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച്‌ എൽഡിഎഫ്, യുഡിഎഫ്, എന്ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാർട്ടിയാണ് ട്വന്റി 20. പക്ഷെ വളരെ ദൗഭാഗ്യകരമായ ചില സംഭവങ്ങൾ ഈ തെരഞ്ഞെടുപ്പിൽ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.

കേരളം കണ്ടതിൽ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എൽഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാർട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാർഥികളെ നിർത്തി, ഒരേ ചിഹ്നത്തിൽ തന്നെ മത്സരിച്ച്‌, ഒരേ വാഹനത്തിൽ ഇവരുടെയെല്ലാം കൊടികൾ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗർഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മൾ കണ്ടത്.

പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാർട്ടിക്കാർ വർഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങൾ മത്സരിച്ച പഞ്ചായത്തുകളിൽ, പ്രത്യേകിച്ച്‌ ട്വന്റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളിൽ ജയിച്ചു. രണ്ടു പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞ്ചായത്തിൽ 21 വാർഡുകളിൽ, 14 വാർഡുകളിലും 50 ശതമാനത്തില് കൂടുതൽ വോട്ടുകൾ നേടി വിജയം വരിക്കാൻ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം, ട്വന്റി 20യെ വിശ്വസിച്ച പ്രവർത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം._ _വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കൺവീനർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് പാർട്ടിയിൽ നിന്നും രാജി വച്ചത്

Post a Comment

Previous Post Next Post
Paris
Paris