വ്യാജ പീഡന പരാതിയുമായി യുവതി: യുവാവ് ജയിലില്‍ കിടന്നത് 32 ദിവസം; ഭാര്യയും സുഹൃത്തും ചേര്‍ന്ന് കുടുക്കിയതെന്ന് കോടതി


കൊച്ചി: യുവതി നല്‍കിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി യുവാവിനെ വെറുതെ വിട്ടു.

പറവൂർ മാളികംപീടിക അറയ്ക്കല്‍ വീട്ടില്‍ താരിഖിനെയാണ് പറവൂർ അതിവേഗ കോടതി കുറ്റവിമുക്തനാക്കിയത്. താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് യുവാവിനെതിരെ വ്യാജ കേസ് ചമച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസില്‍ താരിഖ് 32 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു.


ആലുവ വെസ്റ്റ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. 2019 ജൂലൈ 24-ന് മാളികംപീടികയിലുള്ള താരിഖിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു എന്നതായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം, 2020 നവംബർ 11-നാണ് യുവതി പൊലിസില്‍ മൊഴി നല്‍കിയത്.

വിചാരണ വേളയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ കോടതി ശരിവെക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ ദേഷ്യത്തില്‍ മലപ്പുറം സ്വദേശിനിയായ ഭാര്യയും സുഹൃത്തും ചേർന്നാണ് താരിഖിനെതിരെ വ്യാജ പരാതിക്ക് പിന്നില്‍ പ്രവർത്തിച്ചത് എന്ന് കോടതി വ്യക്തമാക്കി.

മകളുടെ കസ്റ്റഡി നേടിയെടുക്കുന്നതിന് താരിഖിനെ കേസില്‍ കുടുക്കി ജയിലിലാക്കുക എന്നതായിരുന്നു യുവതിയുടെ പ്രധാന ലക്ഷ്യം. പരാതിക്കാരിയായ യുവതി ഇതിനു മുൻപും മറ്റൊരാള്‍ക്കെതിരെ ഇത്തരത്തില്‍ സമാനമായ പീഡന പരാതി നല്‍കിയിട്ടുണ്ടെന്ന വസ്തുതയും കോടതി പരിഗണിച്ചു.

താരിഖിന്റെ ഭാര്യയും മാതാവും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടി പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ സന്ദർശനം നടത്തിയതിന്റെ തെളിവുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പിന്നില്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ താരിഖിനെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ട് കോടതി ഇയാളെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris