സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷയ്ക്കായി ഫയര്‍ ഫോഴ്സ് കവചം



ശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി ഫയർ ഫോഴ്സ്. സന്നിധാനത്തെ സ്പെഷ്യല്‍ ഓഫീസർ അഭിലാഷ് കെ.


ആർ. ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം എട്ടാം തീയതി പുതിയ സംഘം ചുമതലയേറ്റു.പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർത്ഥാടകരെ ആശുപത്രിയിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സേനയുടെ സജീവ പങ്കാളിത്തമുണ്ട്. സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 220-ഓളം കേസുകള്‍ അറ്റൻഡ് ചെയ്തു. ഇതില്‍ത്തന്നെ ഏകദേശം 200-ഓളം കേസുകള്‍ കുഴഞ്ഞുവീണവരെ സ്ട്രെച്ചറില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചതാണ്. കൂടാതെ, പുല്ലുമേട് വഴിയുള്ള വനപാതയില്‍ കുടുങ്ങിപ്പോകുന്ന തീർത്ഥാടകരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുന്നുണ്ട്.

ഇതോടൊപ്പം ഫയർ ഫോഴ്സിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ഊർജിതമായി നടക്കുന്നു. സന്നിധാനത്ത് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പ്രവർത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള ക്ലാസുകള്‍ പുരോഗമിക്കുകയാണ്.തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി ഫയർ സേഫ്റ്റി ഓഡിറ്റും സെക്യൂരിറ്റി ചെക്കിങ്ങും ഊർജിതമാക്കിയിട്ടുണ്ട്. അപകട സാധ്യതകള്‍ മുൻകൂട്ടി കണ്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസർ അറിയിച്ചു.

മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള ഒൻപത് പോയിന്റുകളിലാണ് ഫയർ ഫോഴ്സ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. വയർലെസ് വോക്കി ടോക്കിയും മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളും ഉപയോഗിച്ച്‌ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഏകോപനവും ശക്തമാക്കിയിട്ടുണ്ട്.യാതൊരു പ്രശ്നങ്ങളുമില്ലാതെ ഈ തീർത്ഥാടന കാലം ഭംഗിയായി പര്യവസാനിക്കുന്നതിന് ഫയർ ഫോഴ്സ് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസർ അഭിലാഷ് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Paris
Paris