കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വിധിയുമായി എറണാകുളം പ്രിൻസിപ്പൽസ് സെഷൻസ് കോടതി. കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ.
ദിലീപ് ഉൾപ്പെടെ ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വെറുതെവിടുകയായിരുന്നു. ഏറെ കോളിളക്കം സൃഷിടിച്ച കേസിൽ എട്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും വിചാരണകൾക്കും ഒടുവിലാണ് ഇന്ന് വിധി പുറത്തുവന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയിരുന്നു.എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, പി.ഗോപാലകൃഷ്ണൻ (ദിലീപ്), സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത്ത് എന്നിവരാണ് 1 മുതൽ 10 വരെ പ്രതികൾ.ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. ബലാൽസംഗം ചെയ്യാൻ കൊട്ടേഷൻ നൽകി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ.
Post a Comment