റഹീമിന്റെ മോചനത്തിന് വഴി തെളിയുന്നു: റിയാദ് ഗവർണറേറ്റ് നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റ് വകുപ്പുകൾക്ക് കൈമാറി



റിയാദ്: വധശിക്ഷ ഒഴിവായി മോചനം കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഫയൽ തുടർ നടപടികളുടെ ഭാഗമായി റിയാദ് ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.


ഇതിനകം 19 വർഷത്തിലധികം തടവുകാലം പിന്നിട്ട അബ്‌ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്മേൽ ഇളവ് നൽകി മോചനം ലഭ്യമാക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദുറഹിം നിയമ സഹായസമിതിയും. വൻതുക ദിയ (മോചന ദ്രവ്യം) ആയി നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരമുള്ള ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20നാണ് പൂർത്തിയാവുക.

നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽനിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. സൗദി പൗരെൻറ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന റഹീമിന് ദിയാധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതുഅവകാശ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.


Post a Comment

Previous Post Next Post
Paris
Paris