കോഴിക്കോട്: ഫ്രഷ് കട്ട് സംഘർഷത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി പ്രാദേശിക നേതാവ്. ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടതെന്ന് സിപിഎം പ്രാദേശിക നേതാവ് ഗിരീഷ് ജോൺ പറഞ്ഞു. രണ്ട് തവണ കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഇദ്ദേഹം. എല്ലാ പാർട്ടികളുടെയും ആളുകൾ സമരത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.
ഫാക്ടറിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരായത് കൊണ്ടാണ് സ്ത്രീകളും കുട്ടികളും സമരത്തിലെത്തിയത്. ഇത് അവരുടെ പ്രയാസമാണ് സൂചിപ്പിക്കുന്നത്. സമരത്തെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ഇപ്പോൾ പറയാൻ ആവില്ല. അങ്ങനെ ആണെങ്കിൽ തന്നെ അതിന് അവസരം ഒരുക്കികൊടുക്കുന്നവർക്കും ഉത്തരവാദിത്തമില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഗുരുതര സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന പ്രദേശത്തെ സ്കൂളിൽപോലും ചില സമയത്ത് ഇരിക്കാൻ ആവില്ല. പ്രശ്നം പരിഹരിക്കാതെ സാങ്കേതികത്വം പറയുന്നതിൽ അർത്ഥമില്ലയെന്നും ഗിരീഷ് ജോൺ പറഞ്ഞു.
ഫ്രഷ് കട്ട് സമരത്തിൽ സംഘർഷം സൃഷ്ടിച്ചത് എസ്ഡിപിഐ എന്നാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയാണ് കേസിൽ ഒന്നാം പ്രതി.ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്ത് എത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാൻ് അക്രമിച്ചില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നുമാണ് സമരസമിതി ചെയർമാനായ ബാബു കുടുക്കി വ്യക്തമാക്കിയത്.
Post a Comment