മഞ്ചേരി : പാലക്കാട് -കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത അതിവേഗ ഇടനാഴി (ഹൈ സ്പീഡ് കോറിഡോർ) നിർമാണത്തിന് അന്തിമരൂപരേഖ തയാറാക്കാനാകാതെ ദേശീയ പാത അതോറിറ്റി.
97 ശതമാനം ഭൂമി ഏറ്റെടുത്തിട്ടും രൂപരേഖ പലതവണ മാറ്റിയതോടെ ടെൻഡർ നടപടികള്‍ ഉള്‍പ്പെടെ അനിശ്ചിതത്വത്തിലാണ്.
എത്ര പ്രവേശന റോഡുകള്‍, എവിടെയെല്ലാം എന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ദേശീയപാത 544ല്‍ പാലക്കാട് മരുത റോഡില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി. ഈ വർഷം ജൂലൈ ആദ്യവാരം ടെൻഡർ നടപടി ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി._ൽ 134.1ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈല്‍ഡ് ലൈഫ് ബോർഡിന്റെ അനുമതി ലഭ്യമായതോടെ നടപടി വേഗത്തിലാകുമെന്നായിരുന്നു വിലയിരുത്തല്‍.
സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകുന്ന പാതയില്‍ ഒരിടത്തും സർവിസ് റോഡുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പകരം നിശ്ചിതദൂരത്തില്‍ അടിപ്പാതകള്‍ നിർമിച്ച് ഇരുവശങ്ങളിലുമുള്ളവർക്ക് യാത്ര ചെയ്യുന്ന രീതിയിലായിരുന്നു രൂപരേഖ. 12 ഇടങ്ങളില്‍ പ്രവേശന റോഡുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടിലെത്തി. ഇത് പാതയുടെ നിർമാണത്തിനായി ഭൂമി വിട്ടുനല്‍കിയവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി. പ്രതിഷേധം ഉയർന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എ.പി അനില്‍ കുമാർ എം.എല്‍.എ ഉള്‍പ്പെടെയുള്ളവർ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് എതിർപ്പ് അറിയിച്ചു. പ്രവേശന റോഡ് സംബന്ധിച്ച തീരുമാനത്തില്‍ പുനപരിശോധന ഉണ്ടായേക്കുമെന്നാണ് വിവരം.
_മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന പാത 121 കിലോമീറ്ററാണ് ദൂരം. 10,800 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്._ _പാലക്കാട് ജില്ലയില്‍ 61.4 കിലോമീറ്റർ ദൂരമാണ് പാത. മലപ്പുറത്ത് 53 കിലോമീറ്ററും കോഴിക്കോട് ആറര കിലോമീറ്റർ ദൂരവുമാണ്._
Post a Comment