കൊച്ചി: ദുരന്ത നിവാരണ നിയമത്തിൽനിന്ന് ബന്ധപ്പെട്ട വകുപ്പ് ഒഴിവാക്കിയെന്ന പേരിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് ആവശ്യപ്പെടാനാവില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാറിന് ഇങ്ങനെ നിലപാട് സ്വീകരിക്കാനാവില്ല. ഭരണഘടനയുടെ 73ാം അനുഛേദ പ്രകാരം എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് കഴിയും. വായ്പ എഴുതിത്തള്ളുമോയെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇക്കാര്യത്തിൽ മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു.
വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തിനോടും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോടും (എൻ.ഡി.എം.എ) ഏപ്രിൽ 10ന് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിന് വ്യവസ്ഥയില്ലെന്ന് എൻ.ഡി.എം.എ സത്യവാങ്മൂലം നൽകി. ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരമാണ് വായ്പ എഴുതിത്തള്ളിയിരുന്നത്. 2025ലെ നിയമ ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയെന്നും എൻ.ഡി.എം.എ ബോധിപ്പിച്ചു. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇതിനെയാണ് കോടതി വിമർശിച്ചത്. കേന്ദ്ര സർക്കാറിന് വലിയ അധികാരമുള്ള ഫെഡറൽ സ്വഭാവമുള്ള രാജ്യത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കരുത്. ദുരന്ത നിവാരണ നിയമത്തിന്‍റെ ഭാഗമായല്ലാതെതന്നെ ബാങ്കുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. അത് തങ്ങൾ പ്രയോഗിക്കാത്തതാണെന്ന് പറയാനുള്ള ആർജവമെങ്കിലും കാണിക്കണം. നിയമപ്രകാരം തങ്ങൾക്ക് ഇതിന് ശേഷിയില്ലെന്ന ഒഴികഴിവ് പറഞ്ഞ് ഓടിയൊളിക്കാനാവില്ല. ഇല്ലെങ്കിൽ സർക്കാർ അശക്തരാണെന്ന് പറയേണ്ടിവരുമെന്നും കോടതി പറഞ്ഞു. സർക്കാറിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരമുണ്ടെങ്കിലും ഇത് നയപരമായ തീരുമാനത്തിന്‍റെ ഭാഗമായിട്ടാകണമെന്ന് അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. അല്ലെങ്കിൽ കോടതിയുടെ നിർദേശമുണ്ടാകണം. സർക്കാറിനായി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്ന് വിഷയം വീണ്ടും ജൂലൈ നാലിന് പരിഗണിക്കാൻ മാറ്റി.
Post a Comment