ന്യൂഡല്‍ഹി: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വർധനയ്ക്കൊരുങ്ങി റെയില്‍വേ. ടിക്കറ്റ് നിരക്കില്‍ നേരിയ വർധനവ് വരുത്തുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലായ് ഒന്നുമുതല്‍ നിരക്ക് വർധനവ് പ്രാബല്യത്തില്‍ വന്നേക്കും.
നോണ്‍ എസി മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വർധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വർധനവുണ്ടാകും.
സബർബൻ ട്രെയിനുകള്‍ക്കും 500 കി.മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കി.മീറ്ററിന് മുകളില്‍വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വർധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാർക്കും നിരക്കുവർധനവ് ഉണ്ടായേക്കില്ല.
ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാർ ഒടിപി നിർബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

Post a Comment