അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. എട്ട് അവശ്യ മരുന്നുകളുടെ വിലയാണ് ഉയർത്തിയത്. വില വർധന സാധാരണക്കാരെ നേരിട്ട് ബാധിക്കും. മരുന്നുല്‍പാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ) യുടെ നടപടി.
ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് ഉയർത്തിയത്.
ആസ്തമയ്ക്ക് ഉപയോഗിക്കുന്ന സാല്‍ബുട്ടാമോളിന് 18 രൂപയാണ് വില. എൻ.പി.പി.എയുടെ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ 50% വില ഉയരും. ഒൻപത് രൂപയുള്ള ക്ഷയത്തിന് ഉപയോഗിക്കുന്ന സ്ട്രെപ്റോമൈസിന്റെ വില 13 ആയി ഉയരും.
മാനസിക വൈകല്യത്തിൻ്റെ ലിഥിയം ഗുളികകളുടെ വില 15 നിന്ന് 22 ലേക്കും ഗ്ലോക്കോമയ്ക്ക് ഉപയോഗിക്കുന്ന പിലോകാർപൈന് വില എഴുപതായും ഉയരും. എട്ട് രൂപ വിലയുള്ള ആൻ്റിബയോട്ടികായ ബെൻസിപെൻസിലിൻ്റെ വില പന്ത്രണ്ട് രൂപയായും ഉയരും.
അവശ്യമരുന്നുകളുടെ വിലയില്‍ കേന്ദ്രം തീരുമാനമെടുക്കുമ്പോൾ നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില തീരുമാനിക്കുന്നത് മാർക്കറ്റുകളാണ്. മാർക്കറ്റിന് അനുസരിച്ച് നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില ഇടക്കിടെ വർധിക്കാറുണ്ടെങ്കിലും അവശ്യമരുന്നുകളുടെ വില അത്യാവശ്യമെങ്കില്‍ മാത്രമേ വർധിപ്പിക്കാൻ കഴിയൂ.

Post a Comment