മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ സ്ഥലംമാറ്റം; നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു


തിരുവനന്തപുരം: മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. സീനിയോറിറ്റി മാനദണ്ഡമാക്കുന്നതിന് പകരം ജോലിയിൽ പ്രവേശിച്ച തീയതിയാണ് പുതിയ ഉത്തരവുകൾക്ക് അടിസ്ഥാനമാക്കിയിട്ടുള്ളത്. വയനാട് രക്ഷാദൗത്യം കഴിയുമ്പോൾ സമരത്തിലേക്ക് ഇറങ്ങാനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം.





സീനിയോറിറ്റി മാനദണ്ഡമാക്കിയാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റ നടപടികൾ. പക്ഷേ നേഴ്സുമാരുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് അത് തിരുത്തി. ജോലിയിൽ പ്രവേശിച്ച ദിവസമാണ് പുതിയ മാനദണ്ഡം. ഇടതുപക്ഷ യൂണിയനിൽ പെട്ട ചിലരെ സഹായിക്കാനാണ് ഈ നീക്കം എന്ന് തുടക്കത്തിൽ തന്നെ ആരോപണം ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിൽ ഒരേദിവസം ഇറങ്ങിയ രണ്ടു ഉത്തരവുകളുണ്ട് ഒന്ന് നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടും മറ്റൊന്ന് ലാബ് ടെക്നീഷിനുമായും. ലാബ് ടെക്നീഷ്യന്റെ സ്ഥലംമാറ്റത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത് സീനിയോറിറ്റി ആണ്. എന്നാൽ നഴ്സിംഗ് മേഖലയിൽ അടിസ്ഥാനമാക്കിയിരിക്കുന്നത് ജോലിയിൽ പ്രവേശിച്ച തീയതിയുമാണ്.

സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സ്ഥലം മാറ്റങ്ങൾ നടക്കുന്നതെങ്കിൽ ആർക്കൊക്കെ എവിടെയൊക്കെ പോസ്റ്റിംഗ് കിട്ടും എന്നുള്ളത് കൃത്യമായി അറിയാൻ കഴിയും. ജോലിയിൽ പ്രവേശിച്ച തീയതി വച്ചാണെങ്കിൽ അത് ജോലി ചെയ്യുന്ന ആൾക്കും തലപ്പത്തുള്ള ഉദ്യോഗസ്ഥനും മാത്രമേ അറിയാൻ കഴിയൂ. ഇത് ക്രമക്കേടുകൾക്ക് വ്യാപക സാധ്യത ഉണ്ടാക്കും എന്നാണ് ആരോപണം. ഇതുവരെ ഉണ്ടായിരുന്ന സുതാര്യത പൂർണ്ണമായി നഷ്ടപ്പെട്ടെന്നും നഴ്സുമാർ ആരോപിക്കുന്നു.

വയനാട് ദുരന്തവും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും നടക്കുന്നതിനിടയിലാണ് ധൃതിപിടിച്ച് ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നഴ്സിംഗ് സംഘടനകൾക്ക് പോലും പ്രതിഷേധത്തിന് അവസരമുണ്ടായില്ല.

Post a Comment

Previous Post Next Post
Paris
Paris