കണ്ണൂർ:എ.ഐ കാമറക്കുമുന്നിൽ അഭ്യാസപ്രകടനം നടത്തുകയും നമ്പർ പ്ലേറ്റ് കൈകൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്‌തത്. മൂന്നുപേരെ കയറ്റി മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഒരുകൈകൊണ്ട് മറച്ചുപിടിച്ച് മോട്ടോർസൈക്കിൾ ഓടിച്ചതിനാണ് കണ്ണൂർ ചാലാട് സ്വദേശിയുടെ ലൈസൻസ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കൂടാതെ എടപ്പാളിലുള്ള ഐ.ഡി.ടി.ആറിൽ പരിശീലനത്തിനും അയച്ചു.
കഴിഞ്ഞ മാസം ഹെൽമറ്റ് ഇല്ലാത്തതിനും മൂന്നുപേരെ കയറ്റിയതിനുമായി 155 തവണ കാമറയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവിന് 86,500 രൂപ പിഴ ചുമത്തിയിരുന്നു. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡും ചെയ്തു. കണ്ണൂർ മാട്ടൂലിലായിരുന്നു സംഭവം. നിയമ ലംഘനം നടത്തിയതിനുപുറമെ എ.ഐ കാമറ നോക്കി കൊഞ്ഞനംകുത്തിയതായും പരിഹസിക്കുകയും ചെയ്‌തതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പലതവണ മൊബൈൽ ഫോണിൽ സന്ദേശം അയച്ചിട്ടും പ്രതികരണമുണ്ടായില്ല. കത്തയച്ചിട്ടും പിഴ അടച്ചില്ല. ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ നിയമലംഘനം തുടർന്നു. ഒടുവിൽ എം.വി.ഡി ഇയാളെ തേടി ചെറുകുന്നിലെ വീട്ടിൽ ചെന്നാണ് നോട്ടീസ് നൽകിയത്

Post a Comment