മലപ്പുറം അരിക്കോട്ടെ യുവാവിന്റെ ദുരൂഹ മരണം, മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം ഏറനാട് തഹസിൽദാരുടെ മേൽനോട്ടത്തിലാണ് കല്ലറ തുറന്നത്.
അരിക്കോട് ഊർങ്ങാട്ടിരിയിലെ തോമസിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തത്. പനമ്പിലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അരീക്കോട് സിഐ അബ്ബാസ് അലി, പോലീസ് സർജൻ, ഡോക്ടർ അജേഷ് പിപി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
ഈ മാസം നാലിനാണ് തോമസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന നിലയിൽ മൃതദേഹം സംസ്ക്കരിച്ചു. പീന്നീട് കുടുംബത്തിനും നാട്ടുകാർക്കും തോന്നിയ സംശയത്തെ തുടർന്ന് അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു. തോമസ് മരിക്കുന്നതിന് നാല് ദിവസം മുമ്പ് സുഹൃത്തുക്കളുമായി നടന്ന സംഘർഷത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. ഇത് മരണത്തിലേക്ക് നയിക്കാൻ കാരണമായി എന്നാണ് കുടുംബം സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം, തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment