നെന്മാറ: മഴ കനത്തതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. പോത്തുണ്ടി ചെക്ക്പോസ്റ്റിൽനിന്ന് സഞ്ചാരികളെ കടത്തി വിടുന്നില്ല. മഴയുടെ തീവ്രത അനുസരിച്ച് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തും. തുടർച്ചയായ ദിവസങ്ങളിൽ നെല്ലിയാമ്പതി ചുരം റോഡിലും എസ്റ്റേറ്റ് റോഡുകളിലും മരങ്ങളും കൊമ്പുകളും ഗതാഗത തടസ്സം ഉണ്ടാക്കുന്നു. വ്യാഴാഴ്ച ചുരം റോഡിൽ രണ്ടിടത്തായി പൊട്ടി വീണ മരം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും ജോലിക്ക് പോകുന്നവരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും റോഡിൽ വീണ മരങ്ങൾ അഗ്നിരക്ഷാസേന എത്തിയാണ് നീക്കിയത്. നെല്ലിയാമ്പതി മേഖലയിൽ മഴമൂലം വൈദ്യുതി, മൊബൈൽ കവറേജ്, ഇന്റർനെറ്റ് എന്നിവക്ക് തടസ്സവും അനുഭവപ്പെട്ടു. ഇതുമൂലം റോഡ് തടസ്സം, മറ്റ് അത്യാഹിതങ്ങൾ എന്നിവ നെല്ലിയാമ്പതിക്ക് പുറത്തേക്ക് അറിയിക്കാൻ തടസ്സം നേരിടുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Post a Comment