നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം; നിയമത്തെ ഭയമില്ലാത്തതുകൊണ്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

താനൂര്‍ ബോട്ടപകടത്തില്‍ ജില്ലാ കലക്ടര്‍ ഈ മാസം 12 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ദുരന്തത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി രജിസ്ട്രിക്ക് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.




മരിച്ചവരില്‍ ഏറെയും കുട്ടികള്‍ ആണെന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കലക്ടര്‍, മലപ്പുറം എസ്പി, താനൂര്‍ നഗരസഭ സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ തുടങ്ങിയവര്‍ എതിര്‍ കക്ഷികളാകും. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിയമത്തെയും സംവിധാനങ്ങളെയും ഭയമില്ലാത്തതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. 

അത്യധികമായ ദുഃഖഭാരത്താല്‍ ഹൃദയത്തില്‍ നിന്നും രക്തം പൊടിയുന്നു. മരിച്ച 22 പേരുടെ കുടുംബങ്ങളുടെ വിലാപം കോടതിയെ പൊള്ളിക്കുന്നു. താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ മാത്രമല്ല, ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. നൂറുകണക്കിന് ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന കേരളത്തില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകരുത്. അതിനാല്‍ ജുഡീഷ്യറിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 

അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമ്ബോള്‍ മാത്രമാണ് നിയമലംഘനങ്ങള്‍ തടയപ്പെടുകയുള്ളൂ. താനൂര്‍ നഗരസഭയെയും കോടതി വിമര്‍ശിച്ചു. നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris