ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പര


ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (2-0) സ്വന്തമാക്കിയത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.




നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് - ഡേവിഡ് മില്ലര്‍ സഖ്യം ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 221-ല്‍ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.

സെഞ്ചുറി നേടിയ മില്ലര്‍ 47 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 106 റണ്‍സോടെ പുറത്താകാതെ നിന്നു. 48 പന്തുകള്‍ നേരിട്ട ഡിക്കോക്ക് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 69 റണ്‍സെടുത്തു.

238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെംബ ബവുമയെ (0) അര്‍ഷ്ദീപ് സിങ് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ റിലീ റോസ്സൗവും (0) മടങ്ങി. പിന്നീട് ഏയ്ഡന്‍ മാര്‍ക്രവും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് സ്‌കോര്‍ 47 വരെയെത്തിച്ചു. ഡിക്കോക്ക് തുടക്കത്തില്‍ പതറിയെങ്കിലും ഏയ്ഡന്‍ മാര്‍ക്രം തകര്‍ത്തടിച്ചു. 19 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത മാര്‍ക്രത്തെ ഏഴാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു.

എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് നാലാം വിക്കറ്റില്‍ ഡിക്കോക്കിനൊപ്പം ഡേവിഡ് മില്ലര്‍ ചേരുന്നത്. അതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. തകര്‍ത്തടിച്ച മില്ലറായിരുന്നു ആദ്യ കൂടുതല്‍ അപകടകാരി. പിന്നാലെ ഡിക്കോക്കും താളം വീണ്ടെടുത്തു. എന്നാല്‍ 17 ഓവര്‍ ആയപ്പോഴേക്കും ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി.

നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.

കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ - കെ.എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യം പിരിച്ചത് സ്പിന്നര്‍ കേശവ് മഹാരാജാണ്. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ആദ്യം മഹാരാജ് പുറത്താക്കിയത്. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ 400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി.

രോഹിത്തും രാഹുലും പുറത്തായ ശേഷം പിന്നെ മൈതാനത്ത് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടായിരുന്നു. വെറും 18 പന്തില്‍ നിന്ന് 50 തികച്ച സുര്യ വെറും 22 പന്തില്‍ നിന്ന് അഞ്ച് സിക്സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - വിരാട് കോലി സഖ്യം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ തലങ്ങും വിലങ്ങും പറത്തി. ഇരുവരും തകര്‍ത്തടിച്ചതോടെ 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 28 പന്തുകള്‍ നേരിട്ട കോലി ഒരു സിക്സും ഏഴ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക്ക് വെറും ഏഴു പന്തില്‍ നിന്ന് 17 റണ്‍സെടുത്തു.

കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 54 റണ്‍സും ലുങ്കി എന്‍ഗിഡി 49 റണ്‍സും കാഗിസോ റബാദ 57 റണ്‍സും ആന്റിച്ച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 റണ്‍സും വഴങ്ങി.



Post a Comment

Previous Post Next Post
Paris
Paris