മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി.
ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറം വി.കെ. പടിയിലാണ് മരം മുറിച്ചപ്പോൾ തള്ളപക്ഷികളും കുഞ്ഞുങ്ങളുമടക്കം നൂറിലേറെ പക്ഷികൾ ചത്തൊടുങ്ങിയത്.
മരം നിലെപൊത്തിയതോടെ കൂടുകളിൽ ഉണ്ടായിരുന്ന 'എരന്ത' ഇനത്തിൽപ്പെട്ട പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളുമാണ് നിലത്തുവീണ് ചത്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ മുറിച്ചുമാറ്റിയിരുന്ന മരങ്ങൾക്ക് പുറമെ വീണ്ടും പലയിടങ്ങളിലും മരംമുറി തുടരുകയാണ്.


Post a Comment