കണ്ണൂർ : മട്ടന്നൂർ നഗരസഭ എൽഡിഎഫ് തുടർച്ചയായി ആറാം തവണയും നിലനിർത്തി. യുഡിഎഫ് അവരുടെ സീറ്റ് ഇരട്ടിയാക്കി. മൊത്തം 35 വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 21 വാർഡുകൾ എൽഡിഎഫിനും 14 വാർഡുകൾ യുഡിഎഫിനും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 28 സീറ്റ് നേടിയപ്പോൾ യുഡിഎഫിന് 7 സീറ്റുകളായിരുന്നു ലഭിച്ചത്, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരങ്ങളായിരുന്നു ഇരു മുന്നണികളും കാഴ്ചവെച്ചത്, എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളായിരുന്ന പൊറോറ, ഏളന്നൂർ, ആണിക്കരി, പെരിഞ്ചേരി ,കള റോഡ്, ഇല്ലം മൂല, മേറ്റടി, മരുതായി എന്നീ എട്ട് വാർഡുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുക്കുകയും അവരുടെ സീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ കയനി വാർഡ് എൽഡിഎഫും പിടിച്ചെടുത്തു. പല ബൂത്തുകളിലും പത്തിൽ താഴെ വോട്ടുകൾക്കണ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതും.
35 വാർഡുകളിലെയും വോട്ടെടുപ്പ് കഴിഞ്ഞ ശനിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലായിരുന്നു നടന്നത്, നഗരസഭയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
111-സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.18,200 പുരുഷന്മാരും 20,610 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 38,812 വോട്ടർമാരാണ് മട്ടന്നൂരിലുള്ളത്.
യുഡിഎഫ് കൂടാതെ ,ബിജെപി, എസ്ഡിപിഐ എന്നീ കക്ഷികളും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നു.

Post a Comment