കൂളിമാട്: ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് വയോജന പാർക്കിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പൊതു ശൗച്യാലയം ഉപയോഗശൂന്യമായി കിടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മിച്ച ഈ ശൗച്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും വെള്ളമെത്താത്തതാണ് പ്രധാന പ്രതിസന്ധി. മനോഹരമായ കെട്ടിടവും മുകളിൽ പ്ലാസ്റ്റിക് ടാങ്കും സ്ഥാപിച്ചെങ്കിലും ടാപ്പുകളിൽ വെള്ളം വരാത്തതിനാൽ ഇതുവരെ ആർക്കും ഇത് പ്രയോജനപ്പെടുത്താനായിട്ടില്ല.
പാർക്കിലേക്കും തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്കും സായാഹ്നങ്ങളിൽ എത്തുന്ന നിരവധി ആളുകൾക്ക് ഏറെ പ്രയോജനപ്പെടേണ്ടിയിരുന്ന പദ്ധതിയാണിത്. എന്നാൽ അധികൃതരുടെ കടുത്ത അലംഭാവം കാരണം ഈ പൊതുശൗച്യാലയം ഇന്ന് കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ പൊതുഫണ്ടാണ് ഇത്തരത്തിൽ പാഴായിപ്പോകുന്നത്.
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരന്തരം വാർത്തകളും പരാതികളും വന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ശൗച്യാലയത്തിലെ ജലവിതരണം ഉറപ്പുവരുത്തി എത്രയും പെട്ടെന്ന് ഇത് ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് നാട്ടുകാരുടെ ശക്തമായ ആവശ്യം ഉയരുന്നുണ്ട്.


Post a Comment