കേരളത്തിൽ എച്ച്1 എൻ1 മരണം 100 കടന്നു; മുൻവർഷത്തെക്കാൾ രണ്ടിരട്ടി വർധന, മരണനിരക്കും ഉയർന്നു



കോഴിക്കോട്: കേരളത്തിൽ ഇൻഫ്ലുവെൻസ (എച്ച്1 എൻ1) ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ഇതുവരെ 8852 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഒന്നിനും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടിയാണ് ഇത്തവണ എച്ച്1 എൻ1 മരണം. മരണ നിരക്കും ഉയർന്നിട്ടുണ്ട്. 1.1 ശതമാനമാണ് ഇത്തവണ മരണ നിരക്ക്. ഇത്തവണ ഏറ്റവും കൂടുതൽ ജീവൻ കവർന്ന പകർച്ച വ്യാധിയും എച്ച്1 എൻ1 ആണ്. കഴിഞ്ഞ തവണ ഇത് 0.67 ശതമാനമായിരുന്നു.




കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ സെപ്തംബർ ഒന്ന് വരെ 37 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 5473 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഈ വർഷം ആഗസ്തിൽ മാത്രം 2826 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 32 പേർ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. സീസണലായിട്ടുള്ള വർധന മാത്രമാണിതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ആരോഗ്യവാനായ മിക്ക ആളുകളും വലിയ പ്രശ്നങ്ങളില്ലാതെ ഇൻഫ്ലുവൻസയിൽ നിന്ന് സുഖം പ്രാപിക്കാറുണ്ടെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും കുട്ടികളിലും രോഗം മരണത്തിന് കാരണമായേക്കാം. മാറാതെയോ വഷളാകുകയോ ചെയ്യുന്ന പനിയുടെ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും മുന്നറിയിപ്പ് സൂചകങ്ങൾ കാണുമ്പോൾ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു.

എന്താണ് എച്ച്1 എൻ1?

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്1 എൻ1. 2009-ലെ പാൻഡെമിക് സമയത്ത് ഇത് "സ്പൈൻ ഫ്ലൂ" (Swine Flu) എന്ന പേരിൽ വ്യാപകമായി അറിയപ്പെട്ടിരുന്നു. എന്നാൽ ആ പാൻഡെമിക് സമയത്തെ എച്ച്1 എൻ1 വൈറസ് ഇപ്പോൾ കാലാനുസൃതമായ (സീസണൽ) ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായി പടരുന്നു. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസകോശ തുള്ളികളിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. കൂടാതെ രോഗാണുക്കൾ പടർന്ന പ്രതലങ്ങളിൽ തൊട്ടതിനുശേഷം ആളുകൾ അവരുടെ വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകൾ എന്നിവയിൽ തൊടുമ്പോഴും ഇത് പടരാം. അണുബാധ ലഘുവായതോ ഗുരുതരമായതോ ആകാം. ചിലർക്ക് ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കാൻ കഴിഞ്ഞേക്കാം, മറ്റു ചിലർക്ക് ആശുപത്രിവാസം ആവശ്യമായി വരുന്ന സങ്കീർണ്ണതകൾ ഉണ്ടാകാം.

Post a Comment

Previous Post Next Post
Paris
Paris