അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയിൽ


കണ്ണൂര്‍:അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്ത് വെച്ച്‌ പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.




പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസിന് നിര്‍ദേശം നല്‍കി. അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താനായി കൊച്ചിയിലടക്കം പോലീസ് വ്യാപക പരിശോധന നടത്തി. എറണാകുളത്താണ് അവസാനമായി അര്‍ജുന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്.കോതമംഗലം ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്പെക്ടര്‍ ബി എസ് ആദര്‍ശിനെ അര്‍ജുന്‍ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടകളെ പൂട്ടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്തണം. അന്വേഷണശേഷം താന്‍ നിരപരാധിയാണെങ്കില്‍ കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സി ഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. സി ഐ പ്രശാന്തനെതിരെ നടപടിയെടുത്താല്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നായിരുന്നു അര്‍ജ്ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിലും പോലീസ് കേസെടുത്തേക്കും.

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മാധ്യമങ്ങളെയും പോലീസിനെയും കുറ്റപ്പെടുത്തിയാണ് അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. താന്‍ എഴുതിയ തുറന്ന കത്ത് ഭീഷണിക്കത്താക്കി മാറ്റിയത് മാധ്യമങ്ങളും പോലീസുമാണ്. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നതിന്റെ അര്‍ത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്. പോലീസ് ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനര്‍ത്ഥമാക്കിയതെന്ന് അര്‍ജുന്‍ ആയങ്കി ഫെസ്ബുക് പോസ്റ്റില്‍ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris