കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്നു. ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷവും വിലയിടിഞ്ഞു. രാവിലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് 2,280 രൂപ പവന് കുറഞ്ഞു. 1,17,800 രൂപയാണ് പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയുമാണ് കുറഞ്ഞത്.
14725 രൂപയാണ് ഗ്രാം വില. വെള്ളിവിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,579.44 ഡോളറായി. 18.24 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ 60 ശതമാനത്തിലേറെയാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 5,715 രൂപയും പവന് 45,240 രൂപയുമാണ് കൂടിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് ഗ്രാമിന് 9,355ഉം പവന് 74,840യുമായിരുന്നു വില. ആഭ്യന്തര വിപണിയിൽ ഇറക്കുമതി തീരുവയും രൂപയുടെ ദൗർബല്യവും സ്വർണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായി. ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയാൽ ഗ്രാമിന് ഏകദേശം 3,000 വരെ വില കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,371 ഡോളറിൽ നിന്ന് 4,637 ഡോളറിലെത്തിയതോടെ 1,266 ഡോളറിന്റെ, ഏകദേശം 37 ശതമാനം, വർധനയാണ് ഉണ്ടായത്. വെള്ളി വിലയിലും സമാനമായ കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 120ൽ നിന്ന് 260ലേക്കും അന്താരാഷ്ട്ര വില ഔൺസിന് 39 ഡോളറിൽ നിന്ന് 69 ഡോളറിലേക്കുമാണ് ഉയർന്നത്. ചൊവ്വാഴ്ച കേരളത്തിൽ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു. ഇതേ വിലയാണ് ഇന്നലെയും തുടർന്നത്. തിങ്കളാഴ്ച ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ വർഷം ജനുവരി 29നാണ് സ്വർണം എക്കാലത്തെയും റെക്കോഡ് വിലയായ പവന് 1,31,160 രൂപയായത്. ഗ്രാമിന് 16395 രൂപയായിരുന്നു അന്നത്തെ വില.

Post a Comment