വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ


സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.





നിലവിൽ സർക്കാർ ആശുപത്രികളിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയ്ക്ക് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാർഡുകൾ ലഭിക്കാൻ ഒ.പി ടിക്കറ്റിൽ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ വരുമാനം കുറഞ്ഞവർക്ക് പേ വാർഡ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരുന്നില്ല.

മാത്രമല്ല അത്യാഹിത വിഭാഗങ്ങളിൽ രോഗികളുമായെത്തുന്നവർ തിരിക്കിട്ട് ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ വരുമാനം കൃത്യമായി നൽകാറില്ല. ദിവസങ്ങൾക്ക് ശേഷം പേ വാർഡ് ബുക്ക് ചെയ്യാൻ എത്തുമ്പോഴാണ് വരുമാന പരിധി കുരുക്കാകുന്നത്. വരുമാന പരിധി ഉയർത്തണമെങ്കിൽ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകി ആശുപത്രിയിലെ ലേ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെത്തണം. ഈ നൂലാമാലയും ഇതോടെ ഒഴിവാകും.

കാലങ്ങളായി ജനങ്ങളെ വലച്ചിരുന്ന പ്രശ്നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാമ്പത്തിക നില വ്യത്യാസമില്ലാതെ രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യവകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Paris
Paris