മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്



 ഓണക്കാലത്ത് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ബാക്കിയുള്ള എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.




കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദമാണ് വീണ്ടും മഴയ്ക്ക് കാരണമായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കിയ കാലാവസ്ഥാ പ്രവചന പ്രകാരമാണ് വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നിവയ്ക്കും മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് അലർട്ട് നൽകിയത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എന്നാൽ സാമാന്യമായ മഴ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ലഭിച്ചേക്കും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ഓണാഘോഷങ്ങളെ കാര്യമായി ബാധിച്ചേക്കും. നാളെ തിരുവോണ ദിനത്തിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലായിടത്തും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ റവന്യൂ വകുപ്പും സജ്ജമാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും കൃത്യമായ ജാഗ്രത പുലർത്താനും നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post
Paris
Paris