കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ചോടിച്ച് കെ.എസ്.ആർ.ടി.സി. കഴിഞ്ഞ നാലാം തിയ്യതിയാണ് സംഭവം. ഫാസ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെയാണ് എൻ.എച്ച് 66 ൽ ബസ് തിരികെ ഓടിച്ചത്.
കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പർഫാസ്റ്റ് ബസ്സാണ് ബൈപ്പാസിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.
തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾപ്ലാസയിൽ എത്തിയപ്പോൾ പണമില്ലെന്ന് കണ്ട് തിരികെയോടിക്കുകയായിരുന്നു.
മധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ സ്ളോ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽ വെച്ച് സർവ്വീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് യാത്ര തുടർന്നു. സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഗതാഗത കുരുക്കുണ്ടാവുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും പൊലിസിനും കൈമാറിയതായി ദേശീയപാത അധികൃതർ അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്ടാഗിൽ ഈടാക്കുന്നത്. യു.പി.ഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും.
Post a Comment