തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി സതീശന്. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട.പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ യാത്രയെ ചൊല്ലി ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു. ഡി.ജി.പിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നല്കിയത്.
യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാവില്ലെന്നും എസ്കോർട്ട് വാഹനം കൂടി അകമ്പടിക്കായി ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഒരുക്കിയിരുന്നത്.
Post a Comment