ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായ 'കോക്രോച്ച് ജനത പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ സി.ജെ.പിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും ഉടൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, സമൂഹമാധ്യമങ്ങളിലെ വലിയ ജനപ്രീതിക്ക് പിന്നാലെ രാജ്യത്തെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കടുത്ത പോരാട്ടത്തിനൊരുങ്ങുകയാണ് പാർട്ടി. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള ഓൺലൈൻ കാമ്പയിന് സി.ജെ.പി തുടക്കമിട്ടിട്ടുണ്ട്.
സർക്കാരിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിരോധം ഉയർത്തുമെന്നാണ് പാർട്ടിയുടെ സ്ഥാപകനായ അഭിജീത്ത് ദീപ്‌കെ വ്യക്തമാക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വീണ്ടും റദ്ദാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വിഷയം വഴിതുറന്നിരിക്കുന്നത്
Post a Comment