സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന; ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്



ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികള്‍ക്കായി പ്രത്യേക പട്രോള്‍ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങള്‍. 500 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്കാണ് 200 യൂണിറ്റ് സൗജന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.


 സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകളാണ് വിജയ് കൈകാര്യം ചെയ്യുക. തമിഴ്‌നാട്ടില്‍ സുതാര്യമായ സര്‍ക്കാരാണ് ഭരണം നടത്തുകയെന്ന് വിജയ് പറഞ്ഞു. താന്‍ തെറ്റു ചെയ്യില്ല. തെറ്റു ചെയ്താല്‍ ആരെയും വെറുതെ വിടില്ല. അത് കൂടെയുള്ളവരായാല്‍ പോലും. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂ. കോടിക്കണക്കിന് ജനങ്ങള്‍ എനിക്ക് ഒപ്പം നിന്നാല്‍ എന്തും സാധ്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആ ആത്മവിശ്വാസമുണ്ട് -വിജയ് പറഞ്ഞു. തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ദവളപത്രം ഇറക്കുമെന്ന് വിജയ് പറഞ്ഞു. സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ ഖജനാവ് പൂര്‍ണ്ണമായും ശൂന്യമായിരിക്കുകയാണ്. വലിയ ഭാരമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷമേ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അറിയാന്‍ കഴിയൂ. അത് വിലയിരുത്തിയ ശേഷം ദവളപത്രം പുറത്തിറക്കും. ജനങ്ങളോട് യഥാര്‍ഥ അവസ്ഥ തുറന്നു പറയുകയും അവിടെ നിന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സുതാര്യമായ ഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് എന്റെ ആദ്യ ഉത്തരവാദിത്വം -വിജയ് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris