കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി




രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അനാവശ്യമായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തിരുന്നു. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി ആഭ്യന്തര വിപണിയില്‍ വിതരണം ഉറപ്പാക്കാന്‍ കഴിയുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തീരുമാനം ബാലരാമപുര്‍ ചിനി മില്‍സ്, ശ്രീ രേണുക ഷുഗേര്‍സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കയറ്റുമതി വ്യാപാരികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് ഈ തീരുമാനം.

ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ എല്ലാത്തരം പഞ്ചസാരകളുടെ കയറ്റുമതിയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. അതേസമയം മെയ് 13ന് മുമ്പ് കപ്പലുകളില്‍ ലോഡിങ് പൂര്‍ത്തിയാക്കുകയും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുകയും ചെയ്ത ചരക്കുകള്‍ക്ക് നീക്കമാകാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ഇന്ധനവില ഉടനടി വര്‍ധിപ്പിക്കാനും സാധ്യത ഏറുകയാണ്.

Post a Comment

Previous Post Next Post
Paris
Paris