സംസ്ഥാനത്ത് കഠിനമായ വേനൽ ചൂട് തുടരുന്നു. പാലക്കാട് 40.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം കണ്ണൂർ കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ചൂട് 37 ഡിഗ്രിയാണ്. വേനൽ മഴക്ക് സാധ്യത ഉണ്ടെങ്കിലും കടുത്ത ചൂട് തുടരാനാണ് സാധ്യത. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പകൽ 11 മുതൽ 3 മണി വരെ പുറത്ത് വെച്ചുള്ള എല്ലാ പൊതു പരിപാടികളും സർക്കാർ വിലക്കിയിട്ടുണ്ട്.
പകൽ പൂരം, വെടിക്കെട്ട്, ആന എഴുന്നെള്ളിപ്പ് എന്നിവ ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം.
പകൽ നേരത്തെ തൊഴിലുറപ്പ് ജോലികളും നിറുത്തിവെച്ചു. സൂര്യാതപവും നിർജലീകരണവും തടയാനുള്ള സജ്ജീകരണങ്ങൾ നടത്താൻ ആശുപ്രതികളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത ചൂട് തുടരുന്ന കൊല്ലത്തും തൃശൂരും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഇരുജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂരിൽ അവധി പ്രൊഫഷണൽ കോളജുകൾക്കും ബാധകമാണ്. പൊതുവിടത്തിൽ പണിയെടുക്കുന്ന എല്ലാവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അങ്കണവാടികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.
Post a Comment