ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്. വയനാട് ടൗൺഷിപ്പ് നാടിൻറെ ഒരുമയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരിതബാധിതർക്കും സ്വന്തം വീടും ഭൂമിയും നൽകും.
ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്.
ഏതു നാടും പകച്ചുനിൽക്കുന്ന ഒരവസ്ഥ. അവിടെനിന്നാണ് നമ്മൾ ആരംഭിച്ചത്. മാനസികമായ വേദനകൾ മരുന്നുകൾ കൊണ്ട് ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. പക്ഷെ ആ വേദനകളിൽ പരസ്പരം ആശ്വാസമാകാൻ കഴിയും. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാൻ സഹായിക്കാൻ കഴിയും. അതൊക്കെയാണ് മനുഷ്യത്വത്തിന്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ – ചൂരൽമല അതിജീവനത്തിൽ നമ്മൾ കണ്ടത്. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരായ ആളുകൾക്ക് കുറേ വീടുകൾ നിർമ്മിച്ചു നൽകുക എന്നുള്ളതു മാത്രമല്ല ടൗൺഷിപ്പുകൊണ്ട് വിഭാവനം ചെയ്തത്. അവരെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ടതാക്കുക. അതാണു ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന ദുരന്തനിവാരണത്തിന്റെ അടിസ്ഥാന തത്വം. അക്ഷരാർത്ഥത്തിൽ അതു പാലിക്കപ്പെടുന്ന രീതിയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
Post a Comment