കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനങ്ങളിലോ റാലികളിലോ ഉള്‍പ്പെടുത്തുന്നതും അനുവദനീയമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം എന്നിവയിലും കുട്ടികളെ ഉള്‍പ്പെടുത്തുന്നത് നിരോധിതമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധവും നിയമാനുസൃതവുമാക്കുന്നതിനായി ഈ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Post a Comment