ഭക്ഷണവില 10 മുതൽ 15% വരെ വർധിപ്പിച്ച് ഹോട്ടലുകൾ; സ്പെഷൽ വിഭവങ്ങൾ പരമാവധി കുറച്ചു; ഉയർന്ന വിലയ്ക്ക് വാണിജ്യ പാചകവാതക സിലിണ്ടറുകൾ വാങ്ങുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണവില 10 മുതൽ 15% വരെ വർധിപ്പിച്ചു


കോഴിക്കോട് : വാണിജ്യ പാചകവാതകം കിട്ടാത്തത് ഹോട്ടൽ – കേറ്ററിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ജില്ലയിലെ ഹോട്ടലുകളിൽ പകുതിയിലേറെയും പാചകവാതകം ലഭിക്കാത്തതിനാൽ പൂട്ടിക്കിടക്കുകയാണ്. പ്രവർത്തിക്കുന്നവ മിക്കതും സ്വകാര്യ കമ്പനികളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാണിജ്യ പാചകവാതക സിലിണ്ടറുകൾ വാങ്ങിയാണ് കച്ചവടം തുടരുന്നത്. ഇത്തരം ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വിലയിൽ 10 മുതൽ 15% വരെ വില വർധിപ്പിച്ചിട്ടുണ്ട്.


ഉഡുപ്പിയിൽ നിന്നാണ് സ്വകാര്യ കമ്പനികൾ സിലിണ്ടർ എത്തിക്കുന്നത്. ഒരു സിലിണ്ടർ കോഴിക്കോട്ട് എത്തുന്നതിന്റെ ചരക്കുകൂലി 611 രൂപ വരുമെന്നാണു സ്വകാര്യ ഗ്യാസ് എജൻസികൾ പറയുന്നത്. നേരത്തെ 1923 രൂപയ്ക്ക് ഒരു വാണിജ്യ സിലിണ്ടർ വാങ്ങിയിരുന്ന ഹോട്ടൽ ഉടമകൾ 3800 രൂപ മുതൽ 4000 രൂപ വരെ നൽകിയാണ് ഒരു വാണിജ്യ സിലിണ്ടർ ഇപ്പോൾ വാങ്ങുന്നത്. ഇതിനു പുറമേ സിലിണ്ടർ ഒന്നിന് ഡിപ്പോസിറ്റായി 1800 രൂപ നൽകണം. ഈ സാഹചര്യത്തിൽ ഭക്ഷണത്തിനു വില വർധിപ്പിക്കാതെ നിവൃത്തിയില്ലെന്നാണു ഹോട്ടൽ ഉടമകൾ പറയുന്നത്.

സ്പെഷൽ വിഭവങ്ങൾ പരമാവധി കുറച്ചുള്ള ഹോട്ടൽ നടത്തിപ്പ് വൻ നഷ്ടമായിട്ടും ഹോട്ടൽ നടത്തുന്നത്, തൊഴിലാളികളെ പിടിച്ചു നിർത്താൻ വേണ്ടിയാണെന്നാണു പല ഉടമകളും പറയുന്നു. സർക്കാരും എണ്ണക്കമ്പനികളും ഹോട്ടലുകൾക്ക് ഉറപ്പു നൽകിയിട്ടുള്ള 50% വാണിജ്യ സിലിണ്ടറുകൾ നൽകിയാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.വി.സന്തോഷ് കുമാർ പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris