കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ല 7ാം സ്ഥാനത്തായതിനെ തുടർന്നാണ് ഹോട്സ്പോട്ടാക്കിയത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ ഇ ബൈജു പറഞ്ഞു. ഓപ്പറേഷൻ സി - ഹണ്ടിന്‍റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധനയാണ് നടന്നത്. 14 പേരെ അറസ്റ്റ് ചെയ്തു.
കൂടാതെ നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. പരാതിക്കാരില്ലാത്ത കേസുകളിലും അന്യ സംസ്ഥാന കേസുകളിലും ആസൂത്രിത കുറ്റകൃത്യങ്ങളുടെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുക്കുന്നത്. കേസുകളിൽ ഈ വർഷം ഇതുവരെ 80 പേരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തിട്ടുള്ളത്.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും കൈമാറുന്നവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. എ ടി എം കൗണ്ടറുകൾ, സി ഡി എമ്മുകൾ എന്നിവ വഴി തട്ടിപ്പു സംഘങ്ങൾക്ക് പണം കൈമാറിയവർക്കെതിരെ താമരശ്ശേരി, കോടഞ്ചേരി, കാക്കൂർ സ്റ്റേഷനുകളിൽ രെജിസ്റ്റർ ചെയ്ത 4 കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വ്യാജ ട്രേഡിംഗുകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് വലിയ തുകകളുടെ തട്ടിപ്പുകൾ നടക്കുന്നത്. സൈബർ തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട പണത്തിൽ 42,26,429/- രൂപ ഇതുവരെ പൊലീസ് കണ്ടെത്തി നൽകിയിട്ടുണ്ട്.
Post a Comment