കോഴിക്കോട്: ജി.എസ്.ടി വിഷയത്തില്‍ ബിഹാറിനെ ബീഡിയോട് ഉപമിക്കുന്ന വിവാദ പോസ്റ്റിനു പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതല ഒഴിഞ്ഞ് വി.ടി.
ബല്‍റാം. ജി.എസ്.ടി വിഷയത്തില്‍ ബിഹാറിനെയും ബീഡിയെയും താരതമ്യം ചെയ്തു കോണ്‍ഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റ് ആണ് വിവാദമായത്. ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാനാവില്ല എന്ന പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പോസ്റ്റിനെതിരെ ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവും രംഗത്തുവന്നു.
വിവാദമായതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത കോണ്‍ഗ്രസ് മാപ്പു പറയുകയും ചെയ്തു.മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും കേരള ഘടകം വിശദീകരിച്ചു. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിന് പിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റിപറ്റിയെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണീ ജോസഫും സമ്മതിക്കുകയുണ്ടായി. അതിനു പിന്നാലെ വി.ടി. ബല്‍റാം സ്ഥാനമൊഴിയുകയും ചെയ്തു.
തുടർന്ന് സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിയിരുന്നു. അതില്‍ അപാകത സംഭവിച്ചിട്ടുണ്ട്. ശ്രദ്ധയില്‍ പെട്ടയുടനെ പിഴവ് തിരുത്തി-സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റ് തന്റെ അറിവോടെയല്ലെന്നാണ് വി.ടി. ബല്‍റാം പറയുന്നത്. അതേസമയം, സ്ഥാനമൊഴിയാൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചിരുന്നുവെന്നുമാണ് വി.ടി. ബല്‍റാമിന്റെ വിശദീകരണം.
Post a Comment