തിരുവനന്തപുരം: പൂരം കലക്കിയതു സംബന്ധിച്ച് വിശദ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനാണ് ഡിജിപി ശിപാർശ നൽകിയത്. ശിപാർശയിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിന്മേൽ തുടർനടപടികൾ ഉണ്ടാവണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പൂരം മുടക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. പൊലീസ് നിർദേശങ്ങൾ മനഃപൂർവം അവഗണിച്ചെന്നും പൂരം നിർത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ താൽപര്യമുള്ള ചിലർക്കും പൂരം കലക്കിയതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുടെ കോൺഗ്രസ് രാഷ്ട്രീയം സൂചിപ്പിച്ചാണ് റിപ്പോർട്ട്. ദേവസ്വം ഭാരവാഹികളുടെ ഫോൺ കോൾ വിവരങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്

Post a Comment