ഗവർണർക്കെതിരെയായ ഹരജി; കേന്ദ്ര സർക്കാറിന് സുപ്രിംകോടതി നോട്ടീസ്


ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസർക്കാറിന് പുറമെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം.




കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് കേരളം ഹരജി നല്‍കിയത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല, മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിൽ കൂടുതലായി അടയിരിക്കുന്നു, മൂന്ന് ബില്ലുകൾ പിടിച്ചു വെച്ച് ഒരു വർഷത്തിലേറെയായി...എന്നിങ്ങനെ കാലതാമസം എണ്ണിപ്പറഞ്ഞാണ് കേരളം സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.

200ആം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കുന്നതായും കേരളം ആരോപിക്കുന്നു .ചീഫ് സെക്രട്ടറി ഡോ.വേണു, ടി പി രാമകൃഷ്ണൻ എം.എൽ.എ.എന്നിവരാണ് ഹരജിക്കാർ.സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ സി കെ ശശിയാണ് ഹരജി സമർപ്പിച്ചത്.ഗവർണർ സുപ്രധാന ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹരജിയും സമർപ്പിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാടും പഞ്ചാബും സമർപിച്ച ഹരജിയിൽ ബില്ലുകളിൽ ഗവർണർമാർ തീരുമാനം എടുക്കാൻ വൈകുന്നതിനെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടയിൽ രണ്ട് ബില്ലുകൾ ഗവർണർ ഒപ്പിട്ടിരുന്നു

Post a Comment

Previous Post Next Post
Paris
Paris